Friday, February 24, 2012

ഭാസ്കരദ്യുതി

പി ഭാസ്കരന്റെ കാവ്യമുദ്രകള്‍
-ശ്രീകുമാരന്‍തമ്പി


കവിതയുടേയും സംഗീതത്തിന്റെയും ലോകത്ത്‌ തന്റേതായ ഒരിടം നേടിയെടുത്ത കവി പി ഭാസ്കരനെക്കുറിച്ച്‌, അദ്ദേഹത്തെ തന്റെ ഗുരുവായി അംഗീകരിച്ചാദരിക്കുന കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി രചിച്ച പുസ്തകം പി ഭാസ്കരന്റെ കാവ്യമുദ്രകള്‍ ലളിതമായ ആഖ്യാനശൈലികൊണ്ടും സമഗ്രത കൊണ്ടും ശ്രദ്ധേയമാണ്‌. ശ്രീകുമാരന്‍ തമ്പിയ്ക്കും ഭാസ്കരന്‍ മാഷിനും തങ്ങള്‍ വിഹരിച്ച മേഖലകളില്‍ ഒട്ടേറെ സമാനതകള്‍ ഉള്ളതായി കാണാം. കാവ്യരംഗത്തും ഗാനരചനാരംഗത്തും ഒരു പോലെ മൌലികത കാത്തുസൂക്ഷിക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് അവയില്‍ എടുത്തു പറയേണ്ട ഒന്നാണ് . ഭാസ്കരന്‍ മാഷെപ്പോലെ മനുഷ്യമനസ്സുകളേയും ബന്ധങ്ങളേയും അപഗ്രഥിച്ചെഴുതിയ അനേകം കവികളില്ല .ശ്രീകുമാരന്‍തമ്പിയും ആ വഴിയിലൂടെ തന്നെയാണ്‌ തന്റെ ഗാനസപര്യ തുടര്‍ന്നത്‌. പി ഭാസ്കരന്റെ കാവ്യജീവിതത്തിലൂടെയും ചലചിത്രജീവിതത്തിലൂടെയും ശ്രീകുമാരന്‍ തമ്പി നടത്തു തീര്‍ഥാടനമാണ്‌ ഈ പുസ്തകംഎന്ന് പ്രസാധകരായ ഗ്രീന്‍ബുക്സ്‌ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പില്‍ പറയുന്നു. ദീര്‍ഘമായ മുഖവുര പോലുള്ള ആടോപങ്ങളൊന്നുമില്ലാതെ പ്രതിപാദ്യവിഷയത്തിലേയ്ക്ക്‌ നേരിട്ട് എത്തു രീതിയിലാണു തമ്പിയുടെ എഴുത്തു തുടങ്ങുന്നത്‌ എന്നത്‌ എടുത്തു പറയേണ്ട ഒന്നായി തോന്നുന്നു. മനുഷ്യസ്നേഹത്തിന്റെ പാട്ടുകാരന്‍ എന്ന ഒന്നാം അദ്ധ്യായത്തില്‍ തുടങ്ങി കവിയും ക്യാമറയും എന്ന പതിനാലാം അധ്യായം വരെ ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്നത്രയും ലളിതവും തുടര്‍ച്ചയുള്ളതുമായ എഴുത്തുരീതിയാണ്‌ തമ്പിയുടേത്‌.

വില്ലാളിയാണു ഞാന്‍
ജീവിത സൌന്ദര്യ വല്ലകിമീട്ടലല്ലെന്റെ ലക്ഷ്യം

എന്ന മട്ടില്‍ കവിയെന്ന നിലയില്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത എപ്രകാരമെന്നു തുറന്നു പ്രഖ്യാപിക്കുന്ന ഭാസ്കരന്‍ മാഷുടെ കാവ്യവഴികളിലൂടെയുള്ള ഋജുവായ ഒരു സഞ്ചാരത്തില്‍ നിന്നാണ്‌ തുടക്കം. പ്രണയവും വിപ്ളവവും സമ്മേളിക്കുന്ന കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ കാല്‍പനികതയിലും അതേസമയം വിപ്ളവത്തിലും അഭിരമിക്കുന്ന ഭാസ്കരന്‍മാഷിന്റെ കവിസ്വത്വം ഈ അധ്യായത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. യൌവ്വനകാലത്തെ തീപ്പന്തം പക്വതയാര്‍ന്നു വാര്‍ദ്ധകത്തില്‍ ദീപനാളത്തിന്റെ സൌമ്യശോഭ കൈവരിച്ചെങ്കിലും പഴയ പന്തത്തിന്റെ യൌവ്വനതീക്ഷ്ണത തന്റെ ഉള്ളിലെന്നും ജാജ്വല്യമാണെന്ന കവിയുടെ വെളിപ്പെടുത്തല്‍ ,ഉത്തരം ലഭിക്കാത്ത ചോദ്യം,ഒരേ വെളിച്ചം എന്നീ കവിതകള്‍ സമര്‍ത്ഥമായി ഉദാഹരിച്ചുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു. കവിതകളിലേയും ഗാനങ്ങളിലേയും വരികള്‍ ഉദാഹരിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള ആഴമുള്ള വിശകലനങ്ങള്‍ ഈ പുസ്തകത്തില്‍ അങ്ങോളമിങ്ങോളമുണ്ട്‌. ശ്രീകുമാരന്‍ തമ്പി എന്ന കവിയ്ക്കുള്ളിലെ നിരൂപകനെയാണ്‌ ഇത്തരം വിശകലനങ്ങള്‍ അടയാളപ്പെടുത്തുന്നത്‌ . വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന ഭാസ്കരന്‍ മാഷിന്റെ ആദ്യസമാഹാരം മുതല്‍ ഓടക്കുഴല്‍ പുരസ്കാരം നേടിയ ഒറ്റക്കമ്പിയുള്ള തംബുരു വരെ പ്രതിപാദിക്കപ്പെടുന്നുണ്ടെങ്കി
ലും ചില നല്ല കവിതകളെല്ലാം വെറും പരാമര്‍ശങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോയോ എന്ന ഒരു കുറവ്‌ തോന്നി എന്നത്‌ പറയാതെവയ്യ .സത്യത്തിന്റെ സൂര്യന്‍ എന്ന രണ്ടാമത്തെ അധ്യായത്തില്‍ ജനനം ,വിദ്യാഭ്യാസ വിപ്ളവ കാവ്യജീവിതത്തിന്റെ ആരംഭകാലങ്ങള്‍ എന്നിവയൊക്കെയാണ്‌ ആണ്‌ പ്രതിപാദ്യം. ചെങ്കാളിയപ്പന്‍ , ജോര്‍ജ്ജ്ചടയന്‍മുറി എ ന്നിങ്ങനെയുള്ള സുന്ദരങ്ങളായ കാവ്യചിത്രങ്ങള്‍ കവിയുടെ വിപ്ളവജീവിതവുമായി കൂട്ടിയിണക്കി ചര്‍ച്ചചെയ്തത്‌ തികച്ചും ഉചിതമായി.

പുതിയ തലമുറയുടെ മഹാകവി എന്നാണ് ഗോവിന്ദന്‍ പി ഭാസ്കരന്‍ മാഷിനെ വിശേഷിപ്പിച്ചത്‌ .കവി മാത്രമല്ല നല്ലൊരു നടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം എന്നത്‌ മഹാകവി എന്ന വിശേഷണത്തിന്‌ അദ്ദേഹത്തെ സര്‍വഥാ അനുയോജ്യനാക്കിമാറ്റുതായി തമ്പി കണ്ടെത്തുന്നു. കവിയുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റി ' മ്യൂസിയം' എ കവിത ഉദാഹരിച്ചുകൊണ്ട്‌ ഇവിടെ തമ്പി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്‌ . തുടര്‍ന്നുവരുന്ന പത്തോളം അദ്ധ്യായങ്ങളില്‍ കൂടുതലും ചര്‍ച്ച ചെയ്യുന്നത്‌ പി ഭാസ്കരന്‍ എന്ന ഗാനരചയിതാവിനെക്കുറിച്ചാണ്‌. ശ്രീകുമാരന്‍ തമ്പിയുടെ കാവ്യഭംഗി തുളുമ്പുന്ന ഗദ്യവും ഭാസ്കരന്‍ മാഷിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന സിനിമാഗാനശകലങ്ങളും ഇണക്കിയൊരുക്കിയ ഈ ഭാഗങ്ങളെല്ലാം തികച്ചും സംവേദനക്ഷമവും ആസ്വദനീയവുമാണ്‌ .അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ്‌ സിനിമയ്ക്കായി രചിച്ച ആദ്യഗാനത്തില്‍ത്തുടങ്ങി ചന്ദ്രിക ,നവലോകം, അമ്മ, ആശാദീപം എന്നീ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ നീലക്കുയിലിലെ സംവിധായകനും നടനും പ്രണയം, ഗൃഹാതുരത, നര്‍മ്മം, മാപ്പിളശീലുകള്‍, ദാമ്പത്യജീവിതത്തിന്റെ പത്തരമാറ്റ്‌ ,അപൂര്‍വ്വതയുടെ ചാരുതയും കാവ്യഭംഗിയും തുളുമ്പുന്ന പ്രശസ്തഗാനശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ തമ്പി നടത്തുന്ന തീര്‍ഥയാത്രയ്ക്കൊപ്പം വായനക്കാരനും സഞ്ചരിക്കാതെ വയ്യ.
ഈ പുസ്തകത്തിലെ പന്ത്രണ്ടാം അദ്ധ്യായം 'തൂലികാചിത്രങ്ങള്‍ ' തികച്ചും പ്രാധാന്യം അര്‍ഹിക്കുന്നു. എന്‍ ബാലകൃഷ്ണപ്പിള്ള , ബാബുരാജ്‌ തുടങ്ങി പദ്മരാജനെ വരെ കവിതയിലാക്കുന്ന കാവ്യസൌകുമാര്യം തുളുമ്പുന്ന ചില സ്മൃതിചിത്രങ്ങളെക്കുറിച്ചാണ്‌ ശ്രീകുമാരന്‍ തമ്പി എഴുതുന്നത്‌. തുടര്‍ന്നു വരുന്ന അദ്ധ്യായത്തില്‍ ഒറ്റക്കമ്പിയുള്ള തംബുരു വേറിട്ട് ചര്‍ച്ച ചെയ്തത്‌ ഉചിതമായി. കവിയും ക്യാമറയും എന്ന അദ്ധ്യായത്തോടെ തീര്‍ത്ഥാടനം അവസാനിക്കുന്നുവെങ്കിലും അങ്ങേയറ്റം ഗൃഹാതുരമായ ഒരുപക്ഷേ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം കേള്വിയിളില്ലാത്ത, മുതിര്‍ന്ന തലമുറ വിസ്മൃതിയിലെറിയാന്‍ സാദ്ധ്യതയുള്ള ഒരു പിടി നല്ല ഗാനങ്ങള്‍ തികച്ചും വ്യതിരിക്തമായ, കാവ്യഗുണം തികഞ്ഞ കവിതകള്‍ ഇവയൊക്കെ ചിലര്‍ക്കു പരിചയപ്പെടാനും ചിലര്‍ക്ക്‌ ഓര്‍മ്മപുതുക്കാനും ഈ പുസ്തകം സഹായകമാവും അതുറപ്പ്‌.

No comments:

Post a Comment