Wednesday, October 22, 2014

അടിയോടെയെന്നെ... ?


കളയാണു  പോലും

ചുവടോടെ പിഴുതങ്ങു
കളയണം പോലും.
അടിവേരു മുഴുവൻ
ബലത്തങ്ങു പിഴുതിട്ടു
കാണാത്തൊരകലത്തേ-
യ്ക്കെറിയണം പോലും.  

പണ്ടേതോ  കാട്ടിൽ
കുന്നിന്റെ ചരിവിൽ
മരുഭൂവിനുറവിൽ
മഴനിഴൽ വഴിയിൽ
മണമായി നിറമായി
മധുവായിരുന്നവർ,
പൊടിയും പരാഗപ്പുതപ്പണി -
ക്കേസരക്കതിരുകൾ വിരുത്തി-
ച്ചിരിച്ചാടി നിന്നവർ,
ജനിനളികയിരുളിൽ -
പ്പുളച്ചാദ്യമെത്തും
കരുത്തൻ പരാഗത്തി
നണ്ഡങ്ങൾ കാത്തവർ
ഭ്രൂണം വളർത്തിട്ടു
ഫലമായി നീട്ടിയോർ
അവരിലന്നുണ്ടായിരുന്നു ഞാൻ.

പിന്നെയൊരുപാതിരാ,
വാവലിൻ പടയണി,
നീരിനിപ്പൂറ്റിയവർ
ഭൂമിയിലുപേക്ഷിച്ച
പാഴ്വിത്തുകൾ
അവരിലുണ്ടായിരുന്നു ഞാൻ.

മുളപൊട്ടുവാൻ ഇറ്റു
ജലമായി മേഘം
ഇലകൂമ്പുവാൻ
തുള്ളിവെയിലായി മാനം
ചുടുവെയിലിനുച്ചയിൽ
തളരുന്നതളിരുകൾ-
ക്കൊരു തണൽക്കുടചൂടി
അരികത്തു മാമരം.
അവിടെനീ വന്നെന്റെ
തണലുകൾ കവർന്നൂ
അവിടെ നിൻ വിത്തിട്ടു
വേരുകൾ പടർത്തൂ
അടിമണ്ണിനടരിലും വിഷമിട്ടു നീ
പിന്നെയതിനു മുൾവേലികൊണ്ടതിരുമിട്ടു.

കള നീ തളിർത്തൂ
പൂത്തേറെ കായ്ച്ചൂ  
അരികില്‍ ഭയന്നു ഞാൻ
നാളെണ്ണി നിന്നൂ.

കളയാര്  വിളയാര്
നീ നിശ്ചയിച്ചൂ
വിളയെന്റെ വില പോലും
നീയുറപ്പിച്ചു 

കളയാണു  പോലും
ചുവടോടെ പിഴുതെന്നെ-
ക്കളയണം പോലും.

നീ തഴയ്ക്കുന്നു .

അടിയോടെ പിഴുതെന്നെയെറിയുന്നു
മണ്ണിൽ വിളയുന്നതിൻ മുൻപേയടിയുന്നു ഞാൻ.

7 comments:

  1. വാഴ്‌വ് നഷ്ടപ്പെടുന്നവന്റെ പാട്ട് ! മനോഹരമായിരിക്കുന്നു ഈ രചന.

    ReplyDelete
  2. ഇതൊരു നല്ലകവിത,പെണ്കവിത,വേദനയില്‍നിന്നു പിറന്നത്‌ . ഒരുപാടിഷ്ടായി ചേച്ചി.

    ReplyDelete
  3. നന്നായിട്ടുണ്ട് .... എങ്കിലും ആരോടൊക്കെയോ എന്തിനോടൊക്കെയോ ഉള്ള പക അറിയാതെ പൊങ്ങി വരുന്നില്ലേ ?

    Raju

    ReplyDelete
  4. kmon115@mail.yahoo.com

    ReplyDelete