Saturday, September 12, 2015

കെ വി മോഹൻകുമാർ -പ്രണയത്തിന്റെ മൂന്നാം കണ്ണ്


രു കാലത്ത് ഇന്ത്യയിലും ഇപ്പോൾ ചില ഏഷ്യൻ   രാജ്യങ്ങളിലും വളരെ പ്രചാരത്തിലുള്ള മതമാണ്‌ ബുദ്ധമതമെങ്കിലും   ബുദ്ധിസ്റ്റ് ആശയങ്ങളെ പിൻ പറ്റിയുള്ള കൃതികൾ  ഇന്ത്യൻ ഭാഷകളിൽ  കുറവാണ്. അവയിൽത്ത ന്നെ ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ'  പോലുള്ള   കൃതികൾ മാത്രമേ വളരെ പ്രാമുഖ്യം നേടിയവയുള്ളൂ.   മലയാളത്തിൽ പ്രത്യേകിച്ച് ബുദ്ധമാർഗ്ഗത്തിന്റെ ആശയങ്ങളെ സ്വാംശീകരിച്ചുള്ള   സർഗ്ഗാത്മകരചനകൾ ഇനിയും വളരെ കുറവാണ് .അത്തരത്തിൽ നോക്കുമ്പോൾ  'പ്രണയത്തിന്റെ മൂന്നാം കണ്ണ്എന്ന  ഈ നോവൽ ആ വഴിയിലെ  ഒരു അപൂർവശ്രമം എന്ന നിലയിൽ  പ്രസക്തമാവുന്നു. .നോവലിസ്റ്റ് കെ വി മോഹൻകുമാറിന്റെ  പ്രയത്നം ആ അർത്ഥത്തിൽ സാർത്ഥകം  തന്നെ
സ്വത്വസന്ദേഹങ്ങൾ ,ലക്ഷ്യ-മാരഗ്ഗങ്ങളെക്കുറിച്ചുള്ള ബോധ്യ-ധ്യാനക്കുറവുകൾ ജീവിതത്തിന്റെ നിരർർത്ഥകതയെ  ചൂണ്ടിയുള്ള അകക്കലമ്പലുകൾ അസ്തിത്വത്തെ ചൊല്ലിയുള്ള  ആകുലതകൾ ഇവയിലൂടെയാണ്   പലപ്പോഴും സന്ദേഹിയുടെ ജീവിതം പുലരുന്നത്. കേവലം ഇന്ദ്രിയഗോചരമായ നേർപ്രകൃതിയുടെ മനോമോഹനങ്ങളായ വെളിപ്പെടലുകളിൽ മാത്രം അഭിരമിയ്ക്കുന്ന  ജീവന് ജനിച്ചു ജീവിച്ചു മരിയ്ക്കുക എന്ന നിയോഗം മാത്രമേയുള്ളൂ . ചേതനാപൂർണ്ണമായ   ഓരോ  ജീവകോശത്തിന്റെയും പൊരുളറിയാനും  അചേതനം   എന്ന് കരുതുന്ന ഓരോ കണികയുടേയും ഉൾക്കമ്പനങ്ങൾ  തിരിച്ചറിയാനുമുള്ള അന്വേഷണത്വരയും അതിനുള്ള ആത്മീയശക്തിയും ചിന്താശേഷിയും  ഉള്ളവനാണ് യഥാർത്ഥ സന്യാസി. .അന്വേഷണത്തിന്റെ   പാതകൾ വിഭിന്നങ്ങളാണെന്നു വരികിലും  അന്വേഷികളുടെയെല്ലാം  ലക്‌ഷ്യം ഒന്നുതന്നെ.

മോക്ഷംനിർവാണം  ഇവയിലേയ്ക്കെത്താനുള്ള     മാരഗ്ഗങ്ങളിൽ ബുദ്ധമതത്തിന്റെ  ത്രിവിധയാനങ്ങളിൽ ഏറ്റവും കുറച്ചു പ്രചാരത്തിലിരുന്നതും  മതബോധനങ്ങളുടെ  കഠിനമായ  നിഷ്ഠകൾക്കും  ചര്യകൾക്കും അപ്പുറത്ത്  കേവലനിർവചനങ്ങൾക്കു   വഴങ്ങാൻ കൂട്ടാക്കാത്തവയും  എന്നാൽ   ഓരോ കാൽവെയ്പ്പിലും സദാ കൂടെത്തന്നെയുണ്ട്  എന്ന് നാം അറിയുന്നതുമായ ചില  ജീവിതസമസ്യകളെ വിശകലനം  ചെയ്യുന്നതുമായ വജ്രയാനപരികല്പനകളെ  പിൻപറ്റിയാണ്‌ പ്രധാനമായും നോവൽ മുന്നോട്ടു നീങ്ങുന്നത്‌.
അതുകൊണ്ടുതന്നെ   മതപ്രചരണം എന്നതല്ല  ഈ കൃതിയുടെ രചനാലക്ഷ്യം    എന്ന് വ്യകതമാവുന്നു. ആമുഖത്തിൽ  നോവലിസ്റ്റ് തന്നെ പറഞ്ഞിട്ടുള്ളത് പോലെ ബുദ്ധിസവുമായി ബന്ധപ്പെട്ട  ഒരു കഥാതന്തു ,പ്രത്യേകിച്ച് മധ്യമാർഗ്ഗം  എന്ന ബുദ്ധമാർഗ്ഗ  ചിന്താസരണിയിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം അനവധിയിടങ്ങളിൽ കയറിവരുന്ന ഒരു കഥ .ബുദ്ധമത നൈതികതെയെ അനുസരിച്ചുള്ള ജീവിതം മറ്റു സാധാരണ ജീവിതങ്ങളിൽ നിന്നും എങ്ങനെ വഴിമാറി സഞ്ചരിക്കുന്നു എന്നതിന്  ഒരു  വ്യാഖ്യാനം കൂടിയാണീ  നോവൽ .

സദാസമയവും സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും മാത്രം ചിന്തിയ്ക്കുകയും അതിനായി പണിയെടുക്കുകയും ചെയ്യുമ്പോഴും കൂടുതൽ കൂടുതൽ ബന്ധങ്ങളുടെയും കടമകളുടെയും കടപ്പാടുകളുടെയും ചങ്ങലപ്പൂട്ടുകളിൽ ബന്ധിതമാവുന്ന  ജീവിതാവസ്ഥകളാണ് മനുഷ്യന്റെത് . അവയെ ഭേദിച്ച് പുറത്തു കടക്കാനുള്ള ശ്രമം നിർവാണം തേടിയുള്ള അവന്റെ യാത്ര തന്നെയാവുന്നു. കഥയിൽ രാഹുലന്റെ ജീവിതവും ഇതിൽ നിന്ന് ഭിന്നമല്ല . ഉള്ളിൽ നിരന്തരം ചോദ്യങ്ങൾ ഉണ്ടാവുകയും ചിരന്തനമായ സത്യത്തെ അറിയാനുള്ള അന്വേഷണത്തിനായി മനസ്സു നിമിഷംതോറും  സമ്മർദ്ദം  ചെലുത്തുകയും ചെയ്യുന്നിടത്താണ് രാഹുലന്റെയും യാത്ര ആരംഭിയ്ക്കുന്നത്. പൂർണ്ണത  എന്നാൽ എല്ലാതരം കെട്ടുപാടുകളിൽനിന്നുള്ള വിമോചനമാണെന്നും അവിടേയ്ക്ക് എത്തിച്ചേരാനുള്ള വഴി  നിരുപാധിക പ്രണയത്തിന്റെതു മാത്രമാണെന്നും പ്രണയത്തിന്റെ മൂന്നാം കണ്ണ് പറഞ്ഞു വെയ്ക്കുന്നു. നിർവാണമെന്ന പുഷ്പം കരഗതമാക്കാനുള്ള രാഹുലന്റെ യാത്രയുടെ അന്ത്യം പ്രണയാർദ്രമായ ഒരു കൂടിച്ചേരലായിരുന്നു . പൂർണ്ണത എന്നാൽ ആകാശപ്പരപ്പോളം നിരഞ്ഞുതുളുമ്പുന്ന പ്രണയമാണെന്ന് രാഹുലൻ തിരിച്ചറിയുന്നു . ഒരു സന്ദേഹിയായല്ല  മറിച്ച് കൃത്യമായ ലക്ഷ്യബോധമുള്ള ഒരു അന്വേഷി ആയിട്ടാണ്  രാഹുലനെ ഇവിടെ  അവതരിപ്പിയ്ക്കുന്നത് . അതുകൊണ്ടുതന്നെ രാഹുലന്റെ സഞ്ചാരപഥങ്ങളിലെ ഓരോ കാഴ്ചകൾക്കും  സൂക്ഷ്മവും തെളിവുള്ളതും വിശദവുമായ അർത്ഥങ്ങളുണ്ട് .     കഥപോകുന്ന വഴികളിൽ അവയെ കൃത്യമായും ഒഴുക്കോടെയും സന്നിവേശിപ്പിയ്ക്കുന്നതിൽ നോവലിസ്റ്റ് സഫലമായ ശ്രമമാണ് നടത്തിയിരിക്കുന്നത്.


ധ്യാനഗുരുവും 
,കാമനകളുടെ കഴുതക്കരച്ചിലുകളും , കന്യകമാരുടെ വിപണനച്ചന്തകളും, സാർത്ഥയാനങ്ങളും അമ്മയും ജാബാലയും കാത്തിരിക്കുന്ന മുചിരിയുടെ മായാൻ മടിയ്ക്കുന്ന ഓർമ്മകളും,  , നീരാടുന്ന കന്യകമാരും, പണ്ടകശാലയിലെ കുശിനിക്കാരനും , വൃദ്ധതാപസനും ഒടുവിൽ ലോഹപ്പണിക്കാരിപ്പെണ്ണും എല്ലാം നിർവാണത്തിലെയ്ക്കുള്ള രാഹുലന്റെ യാത്ര കൂടുതൽ സുഗമമാക്കുകയായിരുന്നു. സത്യമോ മിഥ്യയോ ഓർമ്മയോ എന്തായാലും ഓരോ കാഴ്ചയും ഓരോ കണ്ടുമുട്ടലുകളും നിർവാണപദപ്രാപ്തിയ്ക്കു മുൻപുള്ള മനസ്സിന്റെ വിമലീകരണത്തിനുള്ള ഉപകരണങ്ങളായിരുന്നു.

മതാത്മകമായ രീതിയിൽ ജീവിതത്തെ വ്യാഖ്യാനിയ്ക്കാനുള്ള ശ്രമം നടത്തുന്ന ഒരു കൃതി എന്ന നിലയിൽക്കൂടി ഈ നോവലിനെ കാണാവുന്നതാണ്. മതാത്മകത   എന്നാൽ വെറും അധ്യാത്മികതയല്ല മറിച്ച് സർഗ്ഗാത്മകമായ ജീവിതം തന്നെയാണെന്നും  അതിൽ സമൂഹം 
,വ്യക്തി ,കുടുംബം  സ്ത്രീപുരുഷ ബന്ധങ്ങൾ  ഇവയുടെയൊക്കെ വിമർശനവും കൂടി  കടന്നു വരുന്നു എന്നും  ഈ നോവൽ നമുക്ക് കാണിച്ചു തരുന്നു  .Dr  Paul Carcus ന്റെ The  Gospel  of  Budha  എന്ന കൃതിയിൽ നിന്ന്    യിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് കരുണയും(കരുണ ഒന്നാം പതിപ്പ്, മുഖവുര ,ദേവി ബുക്സ്റ്റാൾ കൊടുങ്ങല്ലൂർ ) Edwin  Arnold  ന്റെLight  of  Asia യിൽ നിന്ന് ശ്രീ ബുദ്ധ ചരിതവും(പേജ് 175, ആശാന്റെ പദ്യകൃതികൾ , ഡി സി ബുക്സ്)  രചിച്ചത് എന്ന് കുമാരനാശാൻ പറയുന്നുണ്ട് .ആ ഒരു പാരമ്പര്യം അന്യം നിന്ന് പോയില്ല എന്ന് തന്നെ തെളിയിക്കുന്നതോടൊപ്പം  സ്ത്രീപുരുഷബന്ധങ്ങളിൽ ഇതൾ വിരിയുന്ന നിരുപാധികപ്രണയം തന്നെയാണ് മതാത്മകനൈതികതജീവിതത്തിന്റെ അടിസ്ഥാനതത്വവും   എന്നും വ്യക്തമാക്കിത്തരുന്നു  ഈ നോവൽ

5 comments: